Friday 30 December 2011

ഒടുക്കം...തുടക്കം !

പുതിയൊരു അവസാനം ,പുതിയൊരു തുടക്കം . കാലം  പ്രഭാകരേട്ടന്റെ ലോക്കടാച്ചി  ട്രക്കുപോലെ , വഴിയിലുള്ളവരെ  എല്ലാം തട്ടിയും മുട്ടിയും തെറി പറഞ്ഞും ,ചിലര്‍ക്കൊക്കെ അരി എത്തിച്ചും അങ്ങനെ   ചീറിപാഞ്ഞ്   പൊയ്ക്കൊണ്ടിരിക്കുകയാണ്. കാലത്തിനുള്ളില്‍ എന്തെല്ലാം നടന്നു ? ,
എന്തെല്ലാം നടന്നില്ല?,ഇനിയെന്ത് നടക്കും ? . ഞാന്‍ കുറെ നടക്കാന്‍ സാധ്യതയുന്ടെന്നല്ലാതെ വേറെ
യൊന്നും എനിക്കറിയില്ല തമ്പുരാനെ!  .ഈ കൊല്ലം അത്യാവശ്യം കുഴപ്പമില്ലാതങ്ങ്‌ അവസാനിക്കാന്‍ 
പോകുന്നു. കാലം എന്നെ ശാന്ത സുന്ദരനായ ഒരമ്മാവനാക്കിയിരിക്കുന്നു. എന്റെ ഓപ്പുവിനു ഒരു
പെണ്‍കുട്ടി പിറന്നു . അഭിരാമി,ആമിയെന്നുവിളിക്കാം. കുട്ടി എന്നെകാണുമ്പോള്‍ വാവിട്ട്   നിലവിളിക്കുന്നതിനുള്ള കാരണം മാത്രം പിടികിട്ടുന്നില്ല.സന്തോഷകണ്ണീര്‍ ആവാനും മതി!..ല്ലേ?

ജനുവരി കൊയ്തുകാലതിന്റെ അവസാനമാണ് . പാടമെല്ലാം വെടിപ്പായിട്ടു  വേണം കുളങ്കര
പൂരത്തിന് വെടി പൊട്ടിക്കാന്‍ . എല്ലാവര്ക്കും എന്നത് പോലെ കുട്ടികാലത്തിന്റെ എറ്റവും  സുന്ദരമായ ഓര്‍മയാണ്  പൂരം. ആനയോ വെടിക്കെട്ടോ പഞ്ചവാദ്യമോ  ഒന്നുമല്ല പ്രധാന
ആകര്‍ഷണം . തറവാട്ടില്‍ എല്ലാരും ,എല്ലാരും എന്ന് പറഞ്ഞാല്‍ അച്ഛന്റെ വീട്ടുകാരും
അമ്മേടെ വീട്ടുകാരും കൂട്ടുകാരും കൂട്ടുകാരുടെ കൂട്ടുകാരും എല്ലാ തവിടുപൊടി തുപ്പാക്കി
കളും വീട്ടിലെത്തുന്ന ദിവസം . ഞങ്ങള്‍ കുട്ടി കളാണെങ്കില്‍ മാര്‍ക്കറ്റില്‍ മീന്‍ മേടിക്കാന്‍ പോയ  അവസ്ഥയില്‍ ആകും. ഉമ്മറം മുതല്‍ അടുക്കളത്തലപ്പു വരെ  നിരന്നിരിക്കുന്ന സര്‍വ്വെണ്ണവും മാടി വിളിചോണ്ടിരിക്കും .അത് മാത്രമോ , എവടെ പഠിക്കുന്നു,എത്രാം ക്ലാസില്‍ പഠിക്കുന്നു,എന്തിനു പഠിക്കുന്നു, എന്നെല്ലാം ചോദിച്ചറിഞ്ഞ് ഉമ്മയും തന്ന് സീന്‍ വൃത്തികെടാക്കിയിട്ടേ പറഞ്ഞു
വിടുള്ളൂ . ങ്ഹാ..ഇതിലെ ആകര്‍ഷണീയത പറഞ്ഞില്ലാലോ ..ഈ സ്നേഹപ്രകടനത്തിനു ശേഷം
കുറച്ചു പൈസ കൈയ്യില്‍ തടയും . ധനാകര്ഷണ യന്ത്രം കണക്കെ സര്‍വ്വെണ്ണത്തിനോടും ചിരിച്ച് ,
മനോഹമായ ഉമ്മകള്‍ വാരി വിതറിയങ്ങനെ ധനവാനായ് അന്തം വിട്ടിരിക്കും .

രാവിലെ പൂരവാണിഭത്തില്‍ നിന്നാണ് പൂരാഘോഷങ്ങള്‍ തുടങ്ങുക . അതിനു അച്ഛനേം ഓപ്പൂനേം കൂട്ടി നേരത്തെ എണീറ്റ്  പുറപ്പെടും . ജനുവരിയുടെ കുളിരൊന്നും വകവെക്കാതെയുള്ള നടത്തമാണ് . ഞങ്ങളെ സംബന്ധിച്ചിടത്തോളം  വാണിഭം കളിപ്പാട്ടങ്ങളുടെ ഒരു ഫാഷന്‍ ഷോയാണ് . ഏറ്റവും 
പുതിയ (അത്യാധുനിക!) കളിപ്പാട്ടങ്ങള്‍ ,അത് വില്കാന്‍ നിക്കുന്ന മീശകാരനോപ്പം നമ്മളെ
നോക്കിയങ്ങനെ ചിരിച്ചുകൊണ്ടിരിക്കും . പിന്നെ പൊരി,ആലുവ ,ജിലേബി തുടങ്ങിയ സല്‍കാര സാമാനങ്ങള്‍മേടിക്കും .ന്റെ വല്യച്ചന്‍ ഒരു അപ്പുനായരുണ്ട്.കാര്‍ന്നോരുടെ  കണക്കില്‍ അച്ഛനേം 
അമ്മേനേം അല്ലാത്ത എന്തും അവിടെ കിട്ടും . സീസണിലെ ആദ്യം കിട്ടുന്ന പുളിമാങ്ങ
,പനഞ്ചക്കര , കൈക്കോട്ടുംതായ , കയറ്,മത്സ്യം , ഇറച്ചി , വല, വള, മാല, തേങ്ങാക്കുല
,മാങ്ങാത്തൊലി...  അങ്ങനെയെന്തും. ആവശ്യമുള്ളതെല്ലാം വാങ്ങിച്ച് ,തൂക്കിയിട്ടിരിക്കുന്ന 
ഗുട്ടന്ബര്‍ഗായിയന്‍ സ്രാവുകളുടെ അടുത്തൂടെ രാജകീയ പ്രൌഡിയില്‍  വീട്ടിലേക്ക് .വീട്ടില്‍ ചെന്ന്
കുളിച്ചു അമ്പലത്തില്‍ പോയി വരുമ്പോഴേക്കും ആള്‍ക്കാരോരോന്നായി എത്തിയിട്ടുണ്ടാവും.
പിന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞ കലാപരിപാടി. അങ്ങനെ ദിവസം മുഴുവന്‍ ആഘോഷമാണ്. പിള്ളേരെല്ലാം ഒത്തു ചെരുമ്പോഴെക്കും അത് കുരുത്തക്കേടുകളുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി(എനിക്കറിയാവുന്നതില്‍ വച്ച്   ഏറ്റവും അധികം ഭീകരന്മാരുള്ള സ്ഥലം ) ആയിട്ടുണ്ടാവും . പിന്നെ കളിയാണ് . എന്താണ് കളിക്കുന്നതെന്നോന്നും നിശ്ചയമില്ല .
 ഇരിക്കുന്നതും ഓടുന്നതും കാര്‍ന്നോരെ വള്ളിക്കാല് വെച്ച് വീഴ്ത്തുന്നതും എല്ലാം കളിയാണ് . അതിനിടക്കെപ്പോഴോ പഞ്ചവാദ്യം കാണാനൊരു പോക്ക് ,പോകുന്ന വഴി നാലെണ്ണം എട്ടു ദിക്കിലെക്കോടും ,ചിലത് ഐസ് പെട്ടിയുടെ താഴെ , സ്വര്‍ഗം ആ പെട്ടിക്കുള്ളിലാന്നെ ന്ന് ഉറപ്പിച്ച് , വായും പൊളിച്ചു നില്‍ക്കും, അനയെപേടിച്ച് അന്തം വിട്ടു നില്‍ക്കും , ഇടയ്ക്കു പൊട്ടു ന്ന കതിനക്കൊപ്പം ഒന്ന് ഞെട്ടി തുള്ളും  ,വെളിച്ചപാടിനെ കാണുമ്പോള്‍  കണ്ണടച്ച് ഐസ് മുട്ടായിയെ കുറിച്ചോര്‍ക്കും ,ഞങ്ങളെയെല്ലാം തിരികെ വീട്ടിലെത്തിക്കുകയെന്നത് കാര്ന്നോര്‍ക്കൊരു ശ്രമകരമായ ദൌത്യം തന്നെയാണ് . വീട്ടിലെത്തിയാല്‍ അടുത്ത കാര്‍ന്നോരെ ചാക്കിടുന്നു വീണ്ടും പരേ...ഡ് !. 
ഇതൊക്കെ കഴിയുമ്പോഴേക്കും  വൈകുന്നേരത്തെ വെടിക്കെട്ടിന് സമയമായിട്ടുണ്ടാവും .
 പിടുങ്ങാച്ച്ചികളെ എല്ലാം അവരവരുടെ സ്രഷ്ട്ടാക്കള്‍ ഏറ്റെടുക്കും .  അങ്ങനെ അവരുടെ വിരല്‍തുമ്പത്തോ തോളിലോ തൂങ്ങികൊണ്ട് ആ ശബ്ദ-വര്‍ണ വിസ്മയം കണ്ടു തീര്‍ക്കും .
പിന്നെ യാത്ര പറച്ചിലും, സല്‍കാര സാമാനങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുത്തയക്കലും  
സെന്റിമെന്റല്‍ ടച്ചി മോമെന്റ്റ്‌ (ഒപ്പം കുറെ ഉമ്മകളും).

അല്ല ,ഇതിനിടക്ക് എനിക്ക് കിട്ടിയ ധനത്തിനെന്തു സംഭവിച്ചു എന്ന പറഞ്ഞില്ലല്ലോ !. ഒരു ഉച്ച ഉച്ചരയാകുമ്പോ എന്റെ പ്രാണപ്രിയ പിതാവ് ഉമ്മറത്തെ സഭയില്‍ എന്നെ വിളിച്ചു ചേര്‍ത്ത് 
പറയും  'അവന്‍ അച്ഛന്റെ മോനാ ...അവന്‍ കിട്ടിയ പൈസ മൊത്തം എനിക്കാ തരാ..അല്ലേടാ.. ' . ഞാന്‍ തലയാട്ടും ,നേരെയും വിലങ്ങനെയും ..

എങ്ങനെയാട്ടിയാലും പൈസയുടെ കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനമാകും .
 പൈസ കൊടുക്കുമ്പോള്‍ ഞാന്‍ പറയും,
 'അച്ഛാ ..നിക്ക് സൈക്കിള് വേണം ...' 
'ഓപ്പൂന്റെയില്ലേ  ഒരെണ്ണം ?'
'നിക്ക് സ്വന്തായിറ്റൊന്നു വേണം ...'
'ആവട്ടെ ...നീ എല്ലാവട്ടവും ഇത് പോലെ പൈസയെല്ലാം അച്ഛന് താ..'
അങ്ങനെ എല്ലാ പൂരത്തിനും ശേഖരിക്കുന്ന ധനം മൊത്തം  അച്ഛന്റെ കൈയില്ലെക്കെത്തിക്കൊണ്ടി
രുന്നു . പറഞ്ഞ പോലെ സൈക്കിള്‍ കിട്ടിയതായി ഓര്കുന്നില്ല,ഞാന്‍ ഓപൂന്റെ സൈക്കിളോടിച്
കാലം കഴിച്ചു എന്നതാണ് സത്യം ..
..തമ്പുരാനെ...ആയതിനാല്‍ ഒരു അതിലൊരു വഞ്ചനയുടെമണമില്ലേ?..ഞാന്‍ അത് മറന്നുവെന്നോ ?. നോ വെ !...അച്ഛനോട് പോയി ചോദിച്ചിട്ട് തന്നെ കാര്യം!...ശാന്ത സുന്ദര ലോകമേ ...നിങ്ങള്‍ ടെന്ഷനടിക്കേണ്ടതില്ല ..സുന്ദരമായി വെറുതെ ഇരിക്കുക ! ..യാത്ര ..