Friday 30 December 2011

ഒടുക്കം...തുടക്കം !

പുതിയൊരു അവസാനം ,പുതിയൊരു തുടക്കം . കാലം  പ്രഭാകരേട്ടന്റെ ലോക്കടാച്ചി  ട്രക്കുപോലെ , വഴിയിലുള്ളവരെ  എല്ലാം തട്ടിയും മുട്ടിയും തെറി പറഞ്ഞും ,ചിലര്‍ക്കൊക്കെ അരി എത്തിച്ചും അങ്ങനെ   ചീറിപാഞ്ഞ്   പൊയ്ക്കൊണ്ടിരിക്കുകയാണ്. കാലത്തിനുള്ളില്‍ എന്തെല്ലാം നടന്നു ? ,
എന്തെല്ലാം നടന്നില്ല?,ഇനിയെന്ത് നടക്കും ? . ഞാന്‍ കുറെ നടക്കാന്‍ സാധ്യതയുന്ടെന്നല്ലാതെ വേറെ
യൊന്നും എനിക്കറിയില്ല തമ്പുരാനെ!  .ഈ കൊല്ലം അത്യാവശ്യം കുഴപ്പമില്ലാതങ്ങ്‌ അവസാനിക്കാന്‍ 
പോകുന്നു. കാലം എന്നെ ശാന്ത സുന്ദരനായ ഒരമ്മാവനാക്കിയിരിക്കുന്നു. എന്റെ ഓപ്പുവിനു ഒരു
പെണ്‍കുട്ടി പിറന്നു . അഭിരാമി,ആമിയെന്നുവിളിക്കാം. കുട്ടി എന്നെകാണുമ്പോള്‍ വാവിട്ട്   നിലവിളിക്കുന്നതിനുള്ള കാരണം മാത്രം പിടികിട്ടുന്നില്ല.സന്തോഷകണ്ണീര്‍ ആവാനും മതി!..ല്ലേ?

ജനുവരി കൊയ്തുകാലതിന്റെ അവസാനമാണ് . പാടമെല്ലാം വെടിപ്പായിട്ടു  വേണം കുളങ്കര
പൂരത്തിന് വെടി പൊട്ടിക്കാന്‍ . എല്ലാവര്ക്കും എന്നത് പോലെ കുട്ടികാലത്തിന്റെ എറ്റവും  സുന്ദരമായ ഓര്‍മയാണ്  പൂരം. ആനയോ വെടിക്കെട്ടോ പഞ്ചവാദ്യമോ  ഒന്നുമല്ല പ്രധാന
ആകര്‍ഷണം . തറവാട്ടില്‍ എല്ലാരും ,എല്ലാരും എന്ന് പറഞ്ഞാല്‍ അച്ഛന്റെ വീട്ടുകാരും
അമ്മേടെ വീട്ടുകാരും കൂട്ടുകാരും കൂട്ടുകാരുടെ കൂട്ടുകാരും എല്ലാ തവിടുപൊടി തുപ്പാക്കി
കളും വീട്ടിലെത്തുന്ന ദിവസം . ഞങ്ങള്‍ കുട്ടി കളാണെങ്കില്‍ മാര്‍ക്കറ്റില്‍ മീന്‍ മേടിക്കാന്‍ പോയ  അവസ്ഥയില്‍ ആകും. ഉമ്മറം മുതല്‍ അടുക്കളത്തലപ്പു വരെ  നിരന്നിരിക്കുന്ന സര്‍വ്വെണ്ണവും മാടി വിളിചോണ്ടിരിക്കും .അത് മാത്രമോ , എവടെ പഠിക്കുന്നു,എത്രാം ക്ലാസില്‍ പഠിക്കുന്നു,എന്തിനു പഠിക്കുന്നു, എന്നെല്ലാം ചോദിച്ചറിഞ്ഞ് ഉമ്മയും തന്ന് സീന്‍ വൃത്തികെടാക്കിയിട്ടേ പറഞ്ഞു
വിടുള്ളൂ . ങ്ഹാ..ഇതിലെ ആകര്‍ഷണീയത പറഞ്ഞില്ലാലോ ..ഈ സ്നേഹപ്രകടനത്തിനു ശേഷം
കുറച്ചു പൈസ കൈയ്യില്‍ തടയും . ധനാകര്ഷണ യന്ത്രം കണക്കെ സര്‍വ്വെണ്ണത്തിനോടും ചിരിച്ച് ,
മനോഹമായ ഉമ്മകള്‍ വാരി വിതറിയങ്ങനെ ധനവാനായ് അന്തം വിട്ടിരിക്കും .

രാവിലെ പൂരവാണിഭത്തില്‍ നിന്നാണ് പൂരാഘോഷങ്ങള്‍ തുടങ്ങുക . അതിനു അച്ഛനേം ഓപ്പൂനേം കൂട്ടി നേരത്തെ എണീറ്റ്  പുറപ്പെടും . ജനുവരിയുടെ കുളിരൊന്നും വകവെക്കാതെയുള്ള നടത്തമാണ് . ഞങ്ങളെ സംബന്ധിച്ചിടത്തോളം  വാണിഭം കളിപ്പാട്ടങ്ങളുടെ ഒരു ഫാഷന്‍ ഷോയാണ് . ഏറ്റവും 
പുതിയ (അത്യാധുനിക!) കളിപ്പാട്ടങ്ങള്‍ ,അത് വില്കാന്‍ നിക്കുന്ന മീശകാരനോപ്പം നമ്മളെ
നോക്കിയങ്ങനെ ചിരിച്ചുകൊണ്ടിരിക്കും . പിന്നെ പൊരി,ആലുവ ,ജിലേബി തുടങ്ങിയ സല്‍കാര സാമാനങ്ങള്‍മേടിക്കും .ന്റെ വല്യച്ചന്‍ ഒരു അപ്പുനായരുണ്ട്.കാര്‍ന്നോരുടെ  കണക്കില്‍ അച്ഛനേം 
അമ്മേനേം അല്ലാത്ത എന്തും അവിടെ കിട്ടും . സീസണിലെ ആദ്യം കിട്ടുന്ന പുളിമാങ്ങ
,പനഞ്ചക്കര , കൈക്കോട്ടുംതായ , കയറ്,മത്സ്യം , ഇറച്ചി , വല, വള, മാല, തേങ്ങാക്കുല
,മാങ്ങാത്തൊലി...  അങ്ങനെയെന്തും. ആവശ്യമുള്ളതെല്ലാം വാങ്ങിച്ച് ,തൂക്കിയിട്ടിരിക്കുന്ന 
ഗുട്ടന്ബര്‍ഗായിയന്‍ സ്രാവുകളുടെ അടുത്തൂടെ രാജകീയ പ്രൌഡിയില്‍  വീട്ടിലേക്ക് .വീട്ടില്‍ ചെന്ന്
കുളിച്ചു അമ്പലത്തില്‍ പോയി വരുമ്പോഴേക്കും ആള്‍ക്കാരോരോന്നായി എത്തിയിട്ടുണ്ടാവും.
പിന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞ കലാപരിപാടി. അങ്ങനെ ദിവസം മുഴുവന്‍ ആഘോഷമാണ്. പിള്ളേരെല്ലാം ഒത്തു ചെരുമ്പോഴെക്കും അത് കുരുത്തക്കേടുകളുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി(എനിക്കറിയാവുന്നതില്‍ വച്ച്   ഏറ്റവും അധികം ഭീകരന്മാരുള്ള സ്ഥലം ) ആയിട്ടുണ്ടാവും . പിന്നെ കളിയാണ് . എന്താണ് കളിക്കുന്നതെന്നോന്നും നിശ്ചയമില്ല .
 ഇരിക്കുന്നതും ഓടുന്നതും കാര്‍ന്നോരെ വള്ളിക്കാല് വെച്ച് വീഴ്ത്തുന്നതും എല്ലാം കളിയാണ് . അതിനിടക്കെപ്പോഴോ പഞ്ചവാദ്യം കാണാനൊരു പോക്ക് ,പോകുന്ന വഴി നാലെണ്ണം എട്ടു ദിക്കിലെക്കോടും ,ചിലത് ഐസ് പെട്ടിയുടെ താഴെ , സ്വര്‍ഗം ആ പെട്ടിക്കുള്ളിലാന്നെ ന്ന് ഉറപ്പിച്ച് , വായും പൊളിച്ചു നില്‍ക്കും, അനയെപേടിച്ച് അന്തം വിട്ടു നില്‍ക്കും , ഇടയ്ക്കു പൊട്ടു ന്ന കതിനക്കൊപ്പം ഒന്ന് ഞെട്ടി തുള്ളും  ,വെളിച്ചപാടിനെ കാണുമ്പോള്‍  കണ്ണടച്ച് ഐസ് മുട്ടായിയെ കുറിച്ചോര്‍ക്കും ,ഞങ്ങളെയെല്ലാം തിരികെ വീട്ടിലെത്തിക്കുകയെന്നത് കാര്ന്നോര്‍ക്കൊരു ശ്രമകരമായ ദൌത്യം തന്നെയാണ് . വീട്ടിലെത്തിയാല്‍ അടുത്ത കാര്‍ന്നോരെ ചാക്കിടുന്നു വീണ്ടും പരേ...ഡ് !. 
ഇതൊക്കെ കഴിയുമ്പോഴേക്കും  വൈകുന്നേരത്തെ വെടിക്കെട്ടിന് സമയമായിട്ടുണ്ടാവും .
 പിടുങ്ങാച്ച്ചികളെ എല്ലാം അവരവരുടെ സ്രഷ്ട്ടാക്കള്‍ ഏറ്റെടുക്കും .  അങ്ങനെ അവരുടെ വിരല്‍തുമ്പത്തോ തോളിലോ തൂങ്ങികൊണ്ട് ആ ശബ്ദ-വര്‍ണ വിസ്മയം കണ്ടു തീര്‍ക്കും .
പിന്നെ യാത്ര പറച്ചിലും, സല്‍കാര സാമാനങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുത്തയക്കലും  
സെന്റിമെന്റല്‍ ടച്ചി മോമെന്റ്റ്‌ (ഒപ്പം കുറെ ഉമ്മകളും).

അല്ല ,ഇതിനിടക്ക് എനിക്ക് കിട്ടിയ ധനത്തിനെന്തു സംഭവിച്ചു എന്ന പറഞ്ഞില്ലല്ലോ !. ഒരു ഉച്ച ഉച്ചരയാകുമ്പോ എന്റെ പ്രാണപ്രിയ പിതാവ് ഉമ്മറത്തെ സഭയില്‍ എന്നെ വിളിച്ചു ചേര്‍ത്ത് 
പറയും  'അവന്‍ അച്ഛന്റെ മോനാ ...അവന്‍ കിട്ടിയ പൈസ മൊത്തം എനിക്കാ തരാ..അല്ലേടാ.. ' . ഞാന്‍ തലയാട്ടും ,നേരെയും വിലങ്ങനെയും ..

എങ്ങനെയാട്ടിയാലും പൈസയുടെ കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനമാകും .
 പൈസ കൊടുക്കുമ്പോള്‍ ഞാന്‍ പറയും,
 'അച്ഛാ ..നിക്ക് സൈക്കിള് വേണം ...' 
'ഓപ്പൂന്റെയില്ലേ  ഒരെണ്ണം ?'
'നിക്ക് സ്വന്തായിറ്റൊന്നു വേണം ...'
'ആവട്ടെ ...നീ എല്ലാവട്ടവും ഇത് പോലെ പൈസയെല്ലാം അച്ഛന് താ..'
അങ്ങനെ എല്ലാ പൂരത്തിനും ശേഖരിക്കുന്ന ധനം മൊത്തം  അച്ഛന്റെ കൈയില്ലെക്കെത്തിക്കൊണ്ടി
രുന്നു . പറഞ്ഞ പോലെ സൈക്കിള്‍ കിട്ടിയതായി ഓര്കുന്നില്ല,ഞാന്‍ ഓപൂന്റെ സൈക്കിളോടിച്
കാലം കഴിച്ചു എന്നതാണ് സത്യം ..
..തമ്പുരാനെ...ആയതിനാല്‍ ഒരു അതിലൊരു വഞ്ചനയുടെമണമില്ലേ?..ഞാന്‍ അത് മറന്നുവെന്നോ ?. നോ വെ !...അച്ഛനോട് പോയി ചോദിച്ചിട്ട് തന്നെ കാര്യം!...ശാന്ത സുന്ദര ലോകമേ ...നിങ്ങള്‍ ടെന്ഷനടിക്കേണ്ടതില്ല ..സുന്ദരമായി വെറുതെ ഇരിക്കുക ! ..യാത്ര ..

Thursday 27 October 2011

ജാഗ്രത!

ജീവിതം ജെ ജെ ആന്റണി ബാലരമയില്‍ എഴുതുന്ന പോലെ 'ചുരുളഴിയാത്ത രഹസ്യമായിരിക്കുന്ന' സമയത്തിങ്കല്‍ ഞാനിന്ന് മാധ്യമം ആഴ്ചപതിപ്പിന്റെ ഓഫീസില്‍ പോയി പി.കെ പാറകടവ് ദ്ദേഹത്തിന്റെ  കൈയ്യില്‍ എന്റെ 'അരുന്ധതിയെ'  ദദ്രമായി ഏല്പിച് മടങ്ങുകയുണ്ടായി . നല്ല സഹൃദയനായ മനുഷ്യന്‍ , വായിച്ചു നോക്കാം , നല്ലതാണേല്‍ പ്രസിദ്ധീകരിക്കാം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു വിട്ടു. അദ്ദേഹം 'അരുന്ധതിയെ' മേശയുടെ ഇടത്തെ മൂലയിലെ കടലാസ്സുകുന്നിലേയ്ക്ക്  എടുത്തു വച്ചു. അവള്‍ വല്ല 'രക്തം കുടിക്കുന്ന കാട്ടാളന്‍' ന്റെയോ മറ്റോ ഒപ്പമായിരിക്കുമോ?,ഹാര്‍ക്കറിയാം? . ഞാന്‍ സാവധാനം തിരിച്ചിറങ്ങി നടന്നു,എന്തെങ്കിലുമാവട്ടെ , കാലം ഉരുളട്ടെ ,ഭൂമി തിരിയട്ടെ, അരുന്ധതി കാട്ടാളന്റെ കൂടെ സുന്ദരമായി കിടന്നുറങ്ങട്ടെ.. 
അപ്പൊ പറഞ്ഞ് നിര്‍ത്തിയത് ?, ങ്ഹാ.. അങ്ങനെ അങ്ങനെ ഞാന്‍ സകമാന കുരുത്തകേടുകളും  അങ്ങനെ സുന്ദരമായി നടപ്പിലാക്കികൊണ്ടിരിക്കുകയായിരുന്ന സമയം , ആയിടക്ക് വല്ലാത്തൊരു പണി കാണിച്ചു  പോയി . ഞങ്ങളുടെ വീടിന്റെ അടുത്തൊരു നമ്പൂതിരി കുടുംബം ഉണ്ടായിരുന്നു . ഞാന്‍ തരം കിട്ടുമ്പോഴൊക്കെ അവിടേക്ക് വിസിറ്റ് നടത്താറുമുണ്ടായിരുന്നു . ഒരു ദിവസം ഒരു കഷ്ണം വറുത്ത ഉണക്കസ്രാവും കൊണ്ട് ഞാന്‍  അവിടേക്ക് ചെന്നു. അവരാദ്യം വിചാരിച്ചത്  ചേന വറുത്തതാണെന്നാണ് . എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക്  സങ്കതി പന്തിയല്ലെന്ന്  മനസ്സിലായി . അവര് മെല്ലെ എന്നെ വീട്ടിലേക്ക് ഓടിച്ചു വിട്ടു . ഇതെല്ലാരും അറിഞ്ഞതോടെ വീട്ടുകാര്‍ക്കാകെ നാണക്കേടായി . ചെക്കനെ ഇങ്ങനെ വെചോണ്ടിരുന്ന പറ്റില്യ എവ്ടെലും കൊണ്ടാക്കണം എന്ന് പൊതു ജനം വലിയ വായില്‍ ആവശ്യമുന്നയിക്കാന്‍ തുടങ്ങി  . അങ്ങനെ ആ കുരുന്നു പ്രായത്തില്‍ എന്നെ എല്കെജി യില്‍ ചേര്‍ക്കാനുള്ള ഗൂഢാലോചനകള്‍  നടക്കാന്‍ തുടങ്ങി . അങ്ങനെ ഒരു ദിവസം അച്ഛനെന്നെ മെല്ലെ ഒട്ടേറെ മഹാന്മാരെ വാര്ത്തെടുതിട്ടുള്ള ഒരു എല്കെജി സ്കൂളില്‍ ചേര്‍ക്കാനായി കൊണ്ടുപോയി. ക്ലാസിലിരുത്തി അച്ഛന്‍ ദാ പുറത്ത്ണ്ട് ട്ടാ എന്നും പറഞ്ഞു പുറത്തേക്ക് നടന്നു. ഞാന്‍ അവിടെ അന്തം വിട്ടിരിപ്പായി. അവിടെ പിള്ളേരെല്ലാം കുതിരപ്പുറത്തും നിലത്തും നടന്നും കിടന്നും തലകുത്തി നിന്നുമൊക്കെ സുന്ദരമായി കളിക്കുന്നു. എനിക്ക് എവിടെയാണെന്നതിനെ കുറിച്ചോ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചോ ഒരു രൂപവുമില്ലാതെയായി. ഞാന്‍ അലറി കരയാന്‍ തുടങ്ങി . ആരെക്കെയോ വന്നു ആശ്വസിപ്പിച്ചു,ഞാന്‍ കരച്ചില്‍ തുടങ്ങിയതോടെ വേറെയും കുറെയെണ്ണം  വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി . അവസാനം സന്ധി സംഭാഷണത്തിനായി അവരൊരു ഉന്നതതല യോഗം വിളിച്ചു കൂട്ടി.  . സന്ധി ചര്‍ച്ചയുടെ ഫലമായി അച്ഛന്‍ വന്നു. . ഇങ്ങനെയാണേല്‍ കൊച്ചിനെ ഞങ്ങളെങ്ങനെ ഇവിടിരുത്തുമെന്നു ദയനീയതയോടെ അവര് ചോദിക്കുകയുണ്ടായി . അച്ഛന്‍ മെല്ലെ എന്റെയടുത്തു വന്നു 'അച്ഛന്റെ ചക്കരകുട്ടനല്ലേ ,ബഹളം കൂട്ടാതെ ഇവിടിരിക്യോ?' എന്ന് ചോദിച്ചു .'അച്ഛന്‍ ഇവിടിരിക്കാണേല്‍ ഞാനും ഇരിക്കാം 'എന്ന് ഞാന്‍ പറഞ്ഞു .
ആ   പ്രായോഗിക നിര്‍ദേശത്തോട് അച്ഛന് സാങ്കേതികമായി യോജിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ അവിടെ നിന്നും മെല്ലെ വീട്ടിലേക്ക് നയിക്കപ്പെട്ടു. അങ്ങനെ ഞാന്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ വീട്ടിലേക്ക് തിരിച്ചെത്തി .
കഥ പറഞ്ഞു സമയം പോയതറിഞ്ഞില്ല ,നാളേക്ക് അമ്മായിയമ്മ പ്രൊഫസര്‍മാര് ഒരുപാട് പണി തന്നിട്ടുണ്ട്... അപ്പൊ രാത്രി യാത്രയില്ല... ശാന്ത സുന്ദര ലോകമേ...ശുഭരാത്രി!‍

Sunday 23 October 2011

കഠിനാധ്വാനം!

തമ്പുരാനെ ,ഇതും ഒരു നിലക്ക് പോകുന്ന ലക്ഷണമില്ല . എന്നും എഴുതണം എന്ന ഭീഷ്മ പ്രതിജ്ഞ്യുമെടുത്ത് പണി തുടങ്ങിയതാണ്‌ . എവടെ ??. എന്താ ചെയ്യാ ,ഇവിടെ സാറുമ്മാര് ഒരുമാതിരി, മകന്‍ സ്ത്രീധനം മേടിക്കാതെ കെട്ടികൊണ്ട് വന്ന പുതുപെണ്ണിനോട് അമ്മായിയമ്മ എന്ന പോലെ (അതി ക്രൂരമായി) തീരുമ്പോ തീരുമ്പോ പണി തന്നോന്ടെയിരിക്കുന്നു. ആ പരിപാടികളെല്ലാം ഒരുമാതിരി അവസാനിപ്പിച്ച് ഞാന്‍ മിനിഞ്ഞാന്ന് വൈകുന്നേരം വീട്ടിലെത്തി സുന്ദരമായി കിടന്നുറങ്ങി. ഇന്നലെ നേരത്തെ പത്തുമണിക്ക് എഴുന്നേറ്റ് പത്രം പരത്തി വായിക്കുന്നതിനിടയിലാണ്‌ അപ്പുറത്തെ വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ കുട്ടികുട്രൂസ്  അവനെക്കാള്‍ നീളമുള്ള ഒരു ഓലമടല്‍ കഷണവും കൈയ്യിലേന്തി പടികടന്നു വരുന്നത്. വന്നു ,മുറ്റത്തെ പതിമുഖത്തിന്റെ തൈ ഒന്ന് കുലുക്കി, മടല് ബാറ്റ് ശരീരത്തിനു താങ്ങാക്കി നിര്‍ത്തികൊണ്ട്ചോദിച്ചു 'അപ്പൂസേട്ടന്‍ ,കളിയ്ക്കാന്‍ ബര്ണോ ?'(ങ്ഹാ..അത് പറഞ്ഞില്ലല്ലോ ...എനിക്കീ നാട്ടില്‍ കുറച്ചധികം വിളിപ്പേരുണ്ട് ...അത് പിന്നെയൊരിക്കല്‍ പറയാം!)
'നിന്റെ ചേട്ടനെവിടെ പോയി ?' ഞാന്‍ ചോദിച്ചു
'അമ്മെടൊപ്പം മുത്തശീടെ അട്ത്ക്ക് ' അവന്‍ ബാറ്റെടുത്ത് ചുഴറ്റികൊണ്ട്  പറഞ്ഞു . ബാറ്റിനോടൊപ്പം അവനും ഒന്ന് ചുറ്റിതിരിഞ്ഞു .
ഞാനൊന്നു ഇരുത്തി ചിന്തിച്ചു.കളി,അത് വേണോ ?,  തവിട് കൊടുത്തു വാങ്ങിയതോ ജനിച്ചു വീണതോ എങ്ങനെയായാലും കഴിഞ്ഞ ചിങ്ങത്തില്‍ ഇരുപത്തി രണ്ടു കൊല്ലം തികഞ്ഞു.    ഈ പിടുങ്ങാച്ചി പിള്ളേര്‍ടെ കൂടെ കളിക്കാന്‍ മടിയുണ്ടായിട്ടല്ല ,പക്ഷെ ..ഞാന്‍ അവന്റെ മുഖത്തേക്കൊന്നു നോക്കി. അവന്‍ ആവുന്നത്ര നിസ്സഹായത മുഖത്ത് നിറച്ച് തിരിച്ചും ഒന്ന് നോക്കി .  മെല്ലെ പത്രം മടക്കി വച്ച് ഞാന്‍  മുറ്റത്തേക്കിറങ്ങി .

എന്റെയും കുട്ട്രൂസിന്റെയും വീടിനിടയിലുള്ള വഴിയില്‍ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ കഷണത്തെ സ്റ്റംബാക്കി ഞങ്ങള്‍ തകൃതിയായി കളി തുടങ്ങി . സത്യം പറയട്ടെ ,ചെക്കന്‍ ഇത്ര ഭീകരനാണെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ചുമ്മാ അവിടെ പത്രം വായിച്ചിരിക്കുമായിരുന്നു. കാര്യം എന്താണെന്നല്ലേ ?,ഞാന്‍ എറിഞ്ഞു കൊടുത്ത ആദ്യത്തെ ബോള്‍ അവന്‍ കാട്ടില്‍ കളഞ്ഞു . രണ്ടാമത്തെ ബോള്‍ ടെറസ്സിലെത്തി,എന്തിനധികം പറയുന്നു ഓരോ ബോളും ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ അവന്‍ അടിച്ചു പരത്തി കൊണ്ടിരുന്നു. നോക്കണേ ,ഈ കാലത്തൊരു സഹായം ചെയ്‌താല്‍ ഇങ്ങനെയിരിക്കും!.
അവസാനം ഞാന്‍ സഹികെട്ട് പന്ത് എന്നെകൊണ്ടാവും വിധം വലിച്ചൊരു ഏറു കൊടുത്തു . അതും ആ ദുഷ്ട ബുദ്ധി ഒറ്റയടി .  സ്റ്റംബും കൊണ്ടിങ്ങു പോരുമെന്നു വിചാരിച്ച ബോളങ്ങനെ മാനത്തൂടെ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. 'പോയി പണി നോക്കടാ ചെക്കാ ,അവന്റെയൊരു കളി ,മാങ്ങാത്തൊലി' എന്നും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കുട്രൂസ് ഓടി അടുത്ത് വന്നു . 'അപ്പൂസേട്ടാ പോവല്ലേ ,കളിക്കാം  ...' അവന്‍ വീണ്ടും മുഖത്ത് നിസ്സഹായത നിറച്ചു  (അവനെക്കാള്‍  ഏറെ നിസ്സഹായതയ്ക്കുള്ള അവകാശം എനിക്കായിട്ടു കൂടെ).
'പോയി നിന്റെ അച്ഛനോട് പറ ,കളിക്കാന്‍ വരാന്‍ ' ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു .
'അച്ഛനോട് കളിക്കാന്‍ പറഞ്ഞാ, വഴീ കുഴിക്കണ കുഴി  പറമ്പില്‍ കുഴിച് രണ്ടു ചെടി വെക്കാന്‍ പറയും :'(..അപ്പൂസേട്ടന്‍ വേണേല്‍ ബാറ്റുചെയ്തോ .. '
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു . ഹത് കൊള്ളാം,ബാറ്റ് ചെയ്യുകയാണേല്‍ ഇമ്മാതിരി ഓട്ടവും പാച്ചിലുമൊന്നുമ് വേണ്ട ,മാത്രമല്ല അടിച്ചൊതുക്കുക  എനിക്ക് പണ്ടേ താല്പര്യമുള്ള വിഷയവുമാണ്‌ .
ഞാന്‍ മെല്ലെ സ്റ്റംബിന്റെ അടുത്തേക്ക് നീങ്ങി . ബാറ്റും പിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു ,കാര്യം സത്യമാണ് ,കുട്രൂസിന്റെ അച്ഛന്‍ നല്ല ഒന്നാന്തരം ഒരു കഠിനാധ്വാനിയാണ്. ആയതുകൊണ്ട് തന്നെ അദ്ദേഹം അങ്ങനെ പറയാനേ തരമുള്ളൂ.  എന്റെ അച്ഛനും സാമാന്യം ഭേദപ്പെട്ട ഒരധ്വാനിയാണ് . പക്ഷെ ഞാന്‍ കുട്രൂസിന്റെ അത്രയായിരിക്കുമ്പോ അച്ഛന്റെ അധ്വാനത്തില്‍ മുക്കാലും എന്നെയങ്ങനെ പറമ്പിലിട്ടോടിക്കുക എന്ന സാഹസത്തിനായി ചിലവാക്കികൊണ്ടിരുന്നു .  .
ഞാന്‍ ജനിച്ച കഥ പറഞ്ഞല്ലോ , കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക്, വൈറസിനെ പൈസ കൊടുത്ത് ഡൌണ്‍ലോഡ് ചെയ്തല്ലോ തമ്പുരാനേ എന്ന് തോന്നിയിരിക്കണം. അമ്മാതിരിയായിരുന്നു ഞാനൊപ്പിച്ച കുരുത്തകേടുകള്‍.
ഒരിക്കല്‍ ഞാന്‍ മുത്തശിയുടെ മുറിയില്‍ സുഗന്ധം നിറയ്ക്കാനായി കിടക്കയില്‍ ചന്ദനത്തിരി കത്തിച്ചു വച്ചു (ഭാഗ്യത്തിന് മുത്തശി കിടക്കയില്‍ ഉണ്ടായിരുന്നില്ല ) . അന്ന് കിടക്ക ആകെ പുകഞ്ഞു കത്തി നാശമായിപ്പോയി.കട്ടിലും സാമാന്യം മനോഹരമായി തന്നെ കത്തി . അന്ന് ഞാന്‍ പറമ്പിലൂടെ വലിച്ചോടിയ ഒരു ഓട്ടമുണ്ട്.അതൊരു ഗോമ്പറ്റീഷനല്ലാതോണ്ട് ഗപ്പൊന്നും കിട്ടീല്ലാന്നു മാത്രം .
പിന്നെയൊരിക്കല്‍ ഞാനും ഓപ്പുവും കൂടെ പാടത്ത് മണ്ണടിക്കാന്‍  വരുന്ന ലോറിക്ക് പിറകിലൂടെ സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്നു (നോക്കണേ ഒരു കളി , ആ പൊടിയും മണ്ണും എല്ലാം വലിച്ചു കേറ്റി സൈകിള്‍ റേസ് ,എന്റെ ഓപ്പുവും ചില്ലറക്കാരിയല്ലെന്നു മനസിലായില്ലേ? ) ഇതെല്ലം കണ്ട് എന്റെ പ്രാണ പ്രിയ പിതാവ് വടിയും പിടിച്ചൊരു വരവ് വന്നു. ഞാന്‍ ഓടാന്‍ മിടുക്കനായതിനാലും  ഓപ്പുവാണ് സൈക്കിള്‍ ഓടിച്ചിരുന്നത് എന്നതിനാലും അച്ഛന്റെ കൈയില്‍ പെട്ടത് ഓപ്പുവാണ് .കുറ്റം പറയരുതല്ലോ ,അടിച്ചു തോല് പൊളിച്ചു കളഞ്ഞു .
കലാമേളകളെല്ലാം  അവസാനിച്ചു കഴിഞ്ഞാണ് ഞാന്‍ പിന്നെ പ്രത്യക്ഷപ്പെടുന്നത് . ഓപ്പു അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു . അടികിട്ടിയതിലേറെ സങ്കടപെട്ടത് ഞാന്‍ അടികിട്ടാതെ രക്ഷപെട്ടതിനായിരുന്നു . ഞാന്‍ പോയി മനോഹരമായ ഒരു ഉമ്മ കൊടുത്തു . ഓപ്പു മനോഹരമായൊരു ചവിട്ടും തന്നു .
അച്ഛന്‍ വീട്ടില്‍ കൊണ്ട് വരുന്ന ഒരു മാതിരി പെട്ട എല്ലാം ഞാന്‍ കേടുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ എന്ത് സാധനം കേടു വന്നാലും എനിക്ക് കിട്ടേണ്ട അടി മുടങ്ങാതെ കിട്ടികൊണ്ടിരുന്നു. . അടി കിട്ടുമ്പോഴൊക്കെ ഞാന്‍  'സത്യായിട്ടും  നിയ്ക്കറിഞ്ഞൂടെയ്' എന്ന്  വലിയ വായില്‍ കാറികൊണ്ടിരുന്നു ,സത്യം പറയട്ടെ, അതില്‍ പലതും സത്യായിട്ടും ഞാന്‍ നശിപ്പിച്ചതായിരുന്നില്ല . പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ.. ഹാര് കേക്കാന്‍ ?.

ചൂടാക്കാന്‍ നിവര്‍ത്തി വച്ച ഇസ്തിരിപെട്ടി കമഴ്ത്തി വക്കുക,വൈക്കോല്‍ കൂനയില്‍ കൊത്തിപിടിച്ചു കയറി താഴത്ത് ചാടുക ,തുടങ്ങിയ  അലങ്കോല പണികള്‍ കൂടി ആയപ്പോള്‍ ആയപ്പോള്‍  കിട്ടുന്ന തല്ലിന് കണകില്ലെന്നു വന്നു.
തമ്പുരാനേ അങ്ങനെ എന്തെല്ലാം... ഇതെല്ലാം ആലോചിച്ചു നില്‍ക്കുമ്പോള്‍ കുട്രൂസ് ആദ്യത്തെ ബോള്‍ വലിച്ചെറിഞ്ഞു.  ഞാന്‍ അത്യുത്സാഹത്തോടെ ആഞ്ഞടിച്ചു. കിഴക്കോട്ട് പോണ്ട (പോകുമെന്ന് കരുതിയ )ബോള്‍ പടിഞ്ഞാട്ടു പോയി ജനല്‍ ചില്ലിനെ അമര്‍ത്തിയൊന്ന് ഉമ്മവച്ചു .. അത് ഒറ്റയടിക്ക് പതിനായിരം കഷണമായി താഴത്തെത്തി .
ഞാന്‍ ബാറ്റും വലിച്ചെറിഞ്ഞു ഓടി ഉമ്മറത്തെത്തി , നിലത്തു വീണു കിടന്ന പത്രമെടുത്ത്‌ നിവര്‍ത്തി വായന തുടങ്ങി. അകത്തു നിന്നും അമ്മ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു .'എന്താടാ കുട്ടാ ശബ്ദം കേട്ടത്?'
'അതാ കുട്രൂസാ അമ്മെ . ചില്ല്  പൊട്ടീന്നു തോന്നുണു, ഈ കുരുത്തം കെട്ട പിള്ളേരെ കൊണ്ട് തോറ്റല്ലോ തമ്പുരാനേ..' ഞാന്‍ നിഷ്കളങ്കതയോടെ വിളിച്ചു പറഞ്ഞു.
പാവം കുട്രൂസ് ഒന്നും മനസ്സിലാകാതെ  അന്തം വിട്ട് എന്നെയും നോക്കികൊണ്ട് നിന്നു!.

Monday 17 October 2011

തവിടുപൊടി ജീവിതം

ഇതെങ്ങനെയാണ്  എഴുതി തുടങ്ങേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ തമ്പുരാനെ ... ജനിച്ചതിനെ പറ്റി എഴുതി തുടങ്ങുകയാണല്ലോ അതിന്റെ ഒരു രീതി ..പച്ചേങ്കില് കൊറേ കാലം വരെ ഞാന്‍ ജനിച്ചതാണെന്ന് വിശ്വസിക്കാനുള്ള ഒരു തെളിവും എന്റെ അച്ഛനമ്മമാര്‍ തരികയുണ്ടായില്ല്യ ...ഇന്ഹെരെന്റായി കിട്ടിയ കുരുത്തകേടിനു ഞാന്‍ എങ്ങനെ ഭൂമിയിലെത്തി എന്നാ തത്വചിന്താപരമായ  ചോദ്യത്തിനു  എന്റെ മാന്യ മാതാപിതാക്കള്‍, എന്നെ തവിടുകൊടുത്ത് വാങ്ങിച്ചതാണെന്ന് പറഞ്ഞു കളഞ്ഞു ...നോക്കണേ എന്റെ ഓപ്പൂ തറവാട്ടില്‍ മനോഹരമായി ജനിച്ചിരിക്കുന്നു. ഞാന്‍ തവിട് കൊടുത്തു വാങ്ങപെട്ടിരിക്കുന്നു.(തവിടിന് പകരം മിനിമം ഒരു കിലോ അരിയെങ്കിലും കൊടുക്കാമായിരുന്നു ,എവടെ! ) ആ കാരണം കൊണ്ടുതന്നെ ഓപ്പു ഒന്നാന്തരമായി തന്നെ  അഹങ്കരിച്ചു.  അച്ഛനെന്ത്‌ കൊണ്ടുവന്നാലും മുക്കാലും ഓപ്പു കൈക്കലാകുന്നു ,ചോദിച്ചാല്‍ ഞാന്‍ തവിട് കൊടുത്തു വാങ്ങപെട്ടവനാണ് ,ഹതൊക്കെ മതി എന്ന് ..നോക്കണേ, എന്ന്!!..ഞാനും ഈ തവിട് കഥ ഏറെകുറെ വിശ്വസിച്ചു കഴിഞ്ഞിരുന്നു. കാരണമുണ്ട് . ഓപ്പോളുടെ ജാതകം, ഭാവി  നല്ല വൃത്തിയായി എഴുതിയത്, അലമാരിയിലങ്ങനെ ഇരിക്കുന്നു, എന്റേത് എഴുതിചിട്ടില്ലെന്നു മാത്രമല്ല ജനന തീയതി ഏതോ ചിങ്ങമാസത്തിലെ ചിത്തിരയാണെന്നല്ലാതെ സമയമോ കാലമോ ഒന്നും അറിയാത്ത അവസ്ഥ . പിറന്നാള്‍ ആഘോഷിക്കുന്ന ദിവസം എന്നെ  വാങ്ങിയ ദിവസമാണെന്ന് ന്റെ ഓപ്പു. മാത്രമല്ലഎന്റെ കുട്ടികാലത്തെ ഒരൊറ്റ ഫോട്ടോ പോലും വീടിലില്ല.  ചുമരിന്റെ നാലുപാടും ഓപ്പു ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന പടങ്ങള്‍ :'(. അങ്ങനെ ഞാന്‍ ജനിച്ചിട്ടില്ലെന്ന്  ഏറെ കുറെ തീര്‍ച്ചയാക്കി കുറെകാലമങ്ങനെ കഴിച്ചു കൂട്ടി. 

പിന്നെ എപ്പഴോ അമ്മേനെ കെട്ടിപിടിച്ചു കിടക്കുമ്പോ  ഞാന്‍ കരഞ്ഞു കൊണ്ടു ചോദിച്ചു 'ന്നെ ശരിക്കും തവിട് കൊടുത്തു വാങ്ങിച്ചതാ ?'. അമ്മ മെല്ലെ എന്റെ തമുടിയില്‍ വിരലോടിച്ച് ,നെറ്റിയില്‍ അമര്ത്തി ചുംബിച്ചു .  ഞാന്‍ അമ്മേടെ വയറ്റിലായിരിക്കുന്ന  സമയത്ത് ഓപ്പു 'നിക്കൊരു ചെക്കനെ മതി ' എന്നും പറഞ്ഞു നിലവിളിച്ചതും 'ചെക്കന്‍ വന്നാ ഞാന്‍ ഇവടേം അമ്മ അവടേം ചെക്കനെ നടുക്കും കിടത്താം' എന്ന് പറഞ്ഞതും ഞാന്‍ ജനിച്ച അന്ന് അമ്മമ്മ  സന്തോഷം കൊണ്ട് (?) കരഞ്ഞതുമൊക്കെ പറഞ്ഞു തന്നു. ക്യാമറ കൊണ്ടാരെങ്കിലും ആ വഴി പോയാല്‍ മതി ,ഞാന്‍ അലറി വിളിക്കുമായിരുന്നു, അതുകൊണ്ടാണ് ഫോട്ടോ ഒന്നും എടുക്കാതിരുന്നതെന്ന്. നോക്കണേ,എന്ന്! .
  കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം എന്റെ അതി സുന്ദരമായ ജാതകം എഴുതപെട്ടു, 'ഗജരാജയോഗമാണ് ,മിനിമം ഒരു പത്താനയെങ്കിലും ചെക്കന്‍ വാങ്ങുമെന്നാണ്' കണിയാന്‍ജി പറഞ്ഞത് . അങ്ങനെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം  ഞാന്‍ ജനിക്കപെട്ടു!.
ഇതൊക്കെ എത്ര കാലം മുമ്പത്തെ കഥയാണ് തമ്പുരാനേ ,ഓര്‍ത്തെടുക്കുമ്പോള്‍ വല്ലാത്തൊരു സുഖം..കഴിഞ്ഞ  കുറച്ചാഴ്ച്ചകള്‍ക്ക്  മുമ്പ് ,ഞാനും ഓപ്പുവും അച്ഛനും അമ്മയും കൂടി ഒന്നിച്ചിരുന്ന് എന്റെ പിറന്നാള്‍ സദ്യ കഴിക്കുന്ന നേരത്തിങ്കല്‍ ഞാന്‍ ന്റെ പ്രാണപ്രിയ പിതാവിനോട് പറഞ്ഞു ,'എന്തൊക്കെയായാലും എന്നെ തവിട് കൊടുത്തു മേടിച്ചതാണെന്ന് കള്ളം പറഞ്ഞത് മോശായി പോയി ', അച്ഛന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു ,' കള്ളമോ ?, അന്ന് ഒന്നൂടെ  ആലോചിച്ചിരുന്നെങ്കില്‍ കുറച്ചു തവിട് ലാഭിക്കാമായിരുന്നു ! '

Sunday 16 October 2011

അങ്ങനെ തുടങ്ങി! :D

ഡയറി എഴുതണമെന്നു കുറെ കാലം മുമ്പ് വിചാരിച്ചു തുടങ്ങിയതാണ്‌. എന്റെ പ്രാണപ്രിയപിതാവിന്റെ കൈയ്യിലാണെങ്കില്‍ കൊല്ലം തുടങ്ങുന്ന കാലത്തിങ്കല്‍  ആവശ്യത്തിലധികം ഡയറികള്‍ കുമിഞ്ഞു കൂടുന്ന ഒരു സ്ഥിതിവിശേഷവും  ഉണ്ടായിരുന്നു. എല്ലാവര്‍ഷവും അതില്‍ നിന്ന് മനോഹരമായ ഒന്നെടുത്ത് ആദ്യത്തെ പേജില്‍ വടിവൊത്ത കൈയക്ഷരത്തില്‍ (അത് മിക്കവാറും ഓപ്പൂനെ കൊണ്ടെഴുതിക്കുകയാണ്  പതിവ് , എന്റെ എഴുത്ത് കണ്ടാല്‍  ചന്തയില്‍ ഉണക്കമത്തി വില്‍ക്കാന്‍ വച്ചിരിക്കുന്നതാണ് ഓര്മവരികയെന്നാണ് പൊതുജനാഭിപ്രായം ...ഫ്തൂ.) പേരും നാളും കുറിപ്പിച്ച് ഞാന്‍ ഡയറി എഴുതി തുടങ്ങും. സത്യം പറയണമല്ലോ (അങ്ങനെയൊരു ശീലമുണ്ടായിട്ടല്ല,ഇടക്കൊക്കെ ഞാന്‍ അതും പറയാറുണ്ട്)  മിക്കവാറും അതിനു രണ്ടാം പക്കം ഞാന്‍ അപ്പരിപാടി സുന്ദരമായി ഉപേക്ഷിക്കുകയാണ് പതിവ് . അങ്ങനെ കഴിഞ്ഞ കുംഭമാസം വരെയുള്ള കണക്കനുസരിച്ച് ഈയുള്ളവന്റെ കൈയ്യില്‍ രണ്ടു പേജുമാത്രമെഴുതിയ അഞ്ചാറ് അതിസുന്ദരമായ ഡയറികള്‍ കുമിഞ്ഞുകൂടപെട്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ ഞാന്‍ സ്ഥിരമായി ഡയറി എഴുതുമെന്നെടുത്ത പ്രതിജ്ഞയും ഒന്നാന്തരമൊരു തുലാവര്‍ഷത്തില്‍ ഒലിച്ചുപോയ സ്ഥിതിക്ക് ഞാനൊരു ബൂലോക ഡയറി യെ കുറിച്ച് ചിന്തിക്കുകയുണ്ടാവുകയുണ്ടായി(!). എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബ്ലോഗുകള്‍ ഡയറി പോലെത്തനെ സുരക്ഷിതമാണ്. ഞാനല്ലാതെ വേറൊരു കുഞ്ഞും ഇതൊന്നും വായിക്കാനും പോകുന്നില്ല . ഡയറി എന്ന രീതിയില്‍ ഇതിനെ പറയുന്നത് ശരിയായിരിക്കുമോ? (ആര്‍ക്കറിയാം  തമ്പുരാനെ..) ,എന്നെ സംബന്ധിച്ചിടത്തോളം എന്റെ ലൊടുക്കൂസ് ജീവിതം ഒന്നോര്ത്തെടുത്ത് സമൃദ്ധമായി പൊട്ടിച്ചിരിക്കാന്‍ വേണ്ടി മാത്രം , എനിക്ക് പറ്റുന്ന,പറ്റിയ മണ്ടത്തരങ്ങളുടെ ഒരു ഏകദേശ കണക്ക് സൂക്ഷിക്കാന്‍ വേണ്ടി മാത്രം... ഞാനെന്റെ ബൂലോക ഡയറി തുറക്കാന്‍ പോവുകയാണ്...തദവസരത്തില്‍ ഇവിടെ എനിക്ക് ചുറ്റുമിരുന്നു   ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു രസിക്കുന്ന   NIT യിലെ മഹിളാമണികള്‍ക്കും  പുറത്ത് ഓരിയിട്ടുകൊണ്ടിരിക്കുന്ന  നറുനരിനായ്ക്കള്‍ക്കും സര്‍വ്വോപരി നന്മ നിറഞ്ഞ മാളോകര്‍ക്കും എന്റെ ഒരായിരം നന്ദി  ..ശാന്തസുന്ദര ലോകമേ  സില്സില !