Tuesday 29 May 2012

നന്‍പന്‍! -part 1

വര്‍ത്തമാനത്തില്‍ അങ്ങനെ കാര്യഗൗരവത്തോടെ ഞാന്‍ അവതരിപ്പിച്ച പ്രണയാഭ്യര്‍ഥന ഒരു  ഏറനാടന്‍ തമാശയായി പരിഗണിച്ചാല്‍ മതി എന്ന് ശ്രീമതി സാറാമ  നിലപാടെടുത്തിരിക്കുന്ന സ്ഥിതിക്ക്  അതിന്മേലുള്ള തുടര്‍നടപടികളെല്ലാം  കേന്ദ്ര കമ്മിറ്റിക്ക് വിട്ട് ഞാനങ്ങനെ ചുമ്മാ കുത്തിയിരിപ്പാണ്‌ . അവസ്ഥയെ കുറിച്ച്   ദാസന്‍ അവര്‍കള്‍ സമഗ്രമായൊരു അപഗ്രഥനം നടത്തി രണ്ടു പ്രധാന ആരോപണങ്ങള്‍ ഉന്നയിച്ചു വിട്ടു.ഒന്ന്‍ ഒരു പൊടിയനി മരത്തിനു സപ്പോര്‍ട്ട്  കൊടുക്കാന്‍ പോലും ആരോഗ്യമില്ലാത്ത വിധമാണ്  ഞാനിരിക്കുന്നതെന്ന് ! (പ്രേമത്തിനു കണ്ണില്ല ,മൂക്കില്ല, തേങ്ങയില്ല  എന്നൊക്കെ പറഞ്ഞ വിദ്വാനാരാണാവോ,ഈശ്വരാ, ഭഗവാനെ അവനു നല്ലത് മാത്രം വരുത്തണേ..!). മറ്റേത്    ഞങ്ങളുടെ ഡിപ്പാര്ട്ട്മെന്റിന്റെ ആകെയുള്ള കുഴപ്പമാണ് , 24 കാരറ്റ് സജ്ജന്ങ്ങളായി ഇരുന്നിട്ടുകൂടി മെക്കാനിക്കല്‍ എന്ജിനീരിംഗ് പിള്ളാരെ കാണുമ്പോള്‍ പത്തടി മാറിനില്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ഉള്‍വിളി ഉണ്ടാകുമത്രേ! (അല്ലെങ്കില്‍ തന്നെ ബഷീര്സായിബ്ബ്  പറഞ്ഞ പോലെ ഇതിനെ കുറിച്ചൊക്കെ മണ്ടകെണേശന്മാരായ നമുക്കെന്തറിയാം!) . പിന്നെ ഈ സംഭവങ്ങളൊന്നും ദാസന്ജിയെ മുന്‍കൂട്ടി അറിയിച്ചില്ല അല്ലെങ്കില്‍ കാണാമായിരുന്നു എന്നും . അദ്ദേഹമുണ്ടായിരുന്നെങ്കില്‍ സംഭവം  ഒന്നാന്തരമൊരു ഉലുവാക്കഞ്ഞി പരുവമാക്കി തരുമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും ദാസന്‍ അടുത്തില്ലാത്തത് എന്നെ പലപ്പോഴും ഇങ്ങനെ സങ്കടപ്പെടുത്താറുണ്ട്.  ഉസ്ക്കൂളിലായിരുന്നപ്പോഴും ഞാന്‍ ഏറ്റവുമധികം  വിഷമിച്ച    രണ്ടു സന്ദര്‍ഭങ്ങളും മൈ ഡിയര്‍  ദാസന്റെ അസാമിപ്യത്തോട് ബന്ധപ്പെട്ടിരിക്കുന്നു .


ഭാഷാ പഠനത്തിനു സ്കൂളില്‍ ഒരു സിസ്റ്റം നിലന്നിന്നിരുന്നു . നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്ക് ജയിക്കുന്നതോടെ കുറെ പേര്‍ മലയാളം വിഭാഗവും മറ്റുള്ളവര്‍ സംസ്കൃതം വിഭാഗവുമായി  തരം തിരിക്കപ്പെടുന്നു . മലയാളം ടീമിനെ അഞ്ച് എ യിലേക്കും സംസ്കൃതം ടീമിനെ അഞ്ച് ബി യിലെക്കുമായി മാറ്റുന്നു. സംസ്കൃതം വേണോ മലയാളം വേണോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്  . (ജനാധിപത്യം തന്നെ , പച്ചേങ്കില്  നാലാം ക്ലാസില്‍ നിന്ന് നീന്തി കേറുന്ന പിടുങ്ങാച്ചിക്കെന്ത് സംസ്കൃതം, ഹെന്ത്  ഹീബ്രു ?).  എന്നെ സംബന്ധിച്ചാണെങ്കില്‍ ഈ മനോഹരമായ അവകാശം പോലും ലംഘിക്കപ്പെട്ടു . എന്റെ പ്രാണപ്രിയ പിതാവ് ഒരു സംസ്കൃതം വാധ്യാരാണ്. അത് കൊണ്ടുതന്നെ എന്റെ സ്കൂളിലെ സംസ്കൃതം മാഷും അച്ഛനും ചേര്‍ന്ന്‍ ഒന്നാന്തരമൊരു ഗൂഡാലോചന നടത്തി എന്നെകൊണ്ട് സംസ്കൃതം എടുപ്പിക്കാന്‍ തീരുമാനിച്ചു .   എന്റെ ഓപ്പു ,എഴാം ക്ലാസിലിരുന്നു സംസ്കൃത ഭാഷയില്‍  ഗവേഷണം നടത്ത്തികൊണ്ടിരിക്കുകയാണെന്ന രീതിയില്‍ , അടുത്തുവന്നു 'ദിദാണ്ട ചെക്കാ എളുപ്പം ...ഇതെടുത്താ മതി എന്നും ..'.  നോക്കണേ, എന്ന്! . പിന്നെ ആകെയുള്ള സമാധാനം ദാസനെ എന്തെങ്കിലും പറഞ്ഞു പറ്റിച്ച് ഒപ്പം കൂട്ടാം എന്നത് മാത്രമായിരുന്നു.

പക്ഷെ അതുണ്ടോ നടക്കുന്നു. എന്ത് പറഞ്ഞാലും ദാസന്‍ സംസ്കൃതം എടുക്കാനില്ല , ' അണക്കന്റെ അച്ഛന്‍ ള്ളോണ്ട് എട്‌തോ പിട്തോ ന്നു ജയിക്കാ.. ഞാനോ ?..എനിക്കാവൂല്ല ആക്കണ്ട  സ്വാഹയൊക്കെ എഴ്തി   ടങ്ങെറാവാന്‍.'. (അന്ന് സംസ്കൃതമായി ഞങ്ങള്ക്കറിവുണ്ടായിരുന്നത് ഗണപതി ഹോമത്തിനു ചൊല്ലുന്ന അവ്യക്തമായ സ്വാഹകള്‍ മാത്രമാണ്!  ). പെട്ടില്ലേ ഞാന്‍ ,അങ്ങനെ അന്തം വിട്ട്  അഞ്ച് എ യില്‍ ദാസനെയും  ഉപേക്ഷിച്ച്  ബാഗ് നിറയെ  അമ്പരപ്പും പേറി ഞാന്‍ അഞ്ച് ബി യിലേക്ക് ... 
അവിടെയോ പരിചയവുമില്ലാത്ത പിള്ളേരാണ്  കൂടുതല്‍ . ആകെ പരിചയമുള്ള കുറച്ചെണ്ണം എന്റെ ഒത്തുതീര്‍പ്പ് പരിപാടിയുടെ ഭാഗമായി എനിക്ക് ഒട്ടേറെ അടി പിടി ഇഞ്ചികുത്ത്    സംഭാവനകള്‍ തന്നവര്‍ .(ക്ലാസുകള്‍ തമ്മില്‍ അടിപിടിയുണ്ടാവുമ്പോള്‍  ഇടപെട്ട്  രണ്ടു കൂട്ടരുടെ കൈയ്യില്‍ നിന്നും സമൃദ്ധമായി തല്ലു മേടിക്കുന്ന ഒരു ഒത്തു തീര്‍പ്പ്‌ കമിറ്റി നിലവിലുണ്ടായിരുന്നു ).ഓരോ പിരീഡ് കഴിയുമ്പോഴും കുറച്ചു നേരം ദാസനവിടെ എന്തായിരിക്കും ചെയ്യുന്നുണ്ടാവുക എന്നും ചിന്തിച്ചിരിക്കും . ആരോടും ഒന്ന്  പരിചയപ്പെടാനോ  സംസാരിക്കാനോ പോലും തോന്നിയില്ല. ആകെ ഒരു മാതിരി പൂരത്തിനിടക്ക് കാരണവരുടെ പിടിവിട്ട് ആനേടെ കാലിനിടക്ക് കുടുങ്ങിയ അവസ്ഥ . അതിനിടക്ക് സംസ്കൃതം പഠിപ്പും തുടങ്ങി . ഗോള്ളാം, പരിപാടിയൊക്കെ  ഗംഭീരം തന്നെ, പക്ഷെ എനിക്കുണ്ടോ ഇതിലൊക്കെ മനസ്സുറക്കുന്നു?.. സാര്‍ ഇടക്കെന്നെ ഒന്ന് ചൂഴ്ന്നു നോക്കും ...ഞാനാണെങ്കില്‍ വെട്ടുകൊണ്ട വാഴതൂമ്പു പോലെ തല താഴത്ത് മുട്ടിക്കും .അങ്ങനെ ഒന്ന് രണ്ടു ദിവസം പരിപാടി ഗംഭീരമായി കഴിഞ്ഞു . ദാസന്റെ അവസ്ഥയും ഏതാണ്ട് ഇത് പോലൊക്കെ തന്നെയായിരുന്നു . ഞങ്ങള്‍ രണ്ടാളും പകുതെടുത്തുകൊണ്ടിരുന്ന ചീത്തകള്‍ ദാസന്‍ മൊത്തമായി ഏറ്റെടുക്കേണ്ടി വന്നു . 

അങ്ങനെ ഞാന്‍ മെല്ലെ സംസ്കൃതം മാഷെ സമീപിക്കാന്‍ തീര്ച്ചെയാക്കി. 'നിക്കിവിടെ പറ്റൂല  മാഷെ, പഴേ ക്ലാസ് മതി,സ്വാഹ! ' എന്ന് പറഞ്ഞു നോക്കിയിട്ടും 'പോയീനെടാ അവ്ട്ന്ന്, ഇനി മാറാനൊന്നും പറ്റില്ല്യ ,സ്വാഹ ! ' എന്ന് പറഞ്ഞു  തമ്പുരാനെന്നെ തിരിച്ചയച്ചു . മുള്ളുറച്ചൊരു മൂത്ത ചക്ക നെഞ്ചത്ത് കയറി വച്ച പോലൊരു അവസ്ഥയിലാണ്  ഞാന്‍ വീട്ടിലെത്തിയത് . കുറെ നേരം ആരോടും ഒന്നും പറയാതെ മുഖം കൂര്‍പ്പിച്ചിരുന്നു. രാത്രി ഭക്ഷണം കഴിച്ച്  , നട്ടപാതിര വരെ ഉറങ്ങാതെ കഴിച്ചു കൂട്ടി ,ചീവീടുകള്‍ വരെ ഉറക്കം തൂങ്ങി തുടങ്ങിയ കാലത്തിങ്കല്‍ എണീറ്റിരുന്നു ,'നിക്കാവൂല  ആ ക്ലാസില്  പഠിക്കാന്‍ ന്റെ അച്ചോ ,ഭഗോതീ ,മുത്തപ്പോ ..'  ന്ന് ഉറക്കെ അലമുറയിട്ട് കരയാന്‍ തുടങ്ങി.   ശട പടെന്ന്‍ എല്ലാരും ഓടിയെത്തി. അമ്മേം അച്ഛനും കൂടെ എന്തൊക്കെയോ പറഞ്ഞു സമാധാനി പ്പിച്ചുകൊണ്ടിരി ക്കുമ്പോഴാണ് വണ്‍ ആന്‍ഡ്‌ ഒണ്‍ലി ഓപ്പു കണ്ണും തിരുമ്പി വരുന്നത്. വന്നയുടനെ തൂണും ചാരി നിന്ന് പറഞ്ഞു 'ദൊക്കെ ചെക്കന്റെ അടവല്ലേ..'. ഞാന്‍ ഓപ്പുനെ ഒന്ന് തുറിച്ചു നോക്കി ഒന്നൂടെ ഉച്ചത്തില്‍ കരഞ്ഞു തുടങ്ങി .'പോടീ അവ്ട്ന്ന് ,ന്റെ കുട്ടിക്ക്  എന്തോ വെഷമം ന്ടായിണ്ട്' എന്ന സുന്ദരമായ കണ്ടു പിടുത്തം നടത്തി അമ്മ ഓപ്പൂനെ ഓടിച്ചു    വിട്ടു. 
 അച്ഛനദ്ദേഹം ആദ്യം 'അതൊക്കെ ശരിയാവും കുട്ടാ..കുറച്ചു ദിവസം കൂടെ കഴിയട്ടെ ' എന്നൊക്കെ പറഞ്ഞു വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും  അവസാനം മാതാജിയുടെ ഭീകര നോട്ടങ്ങളെ ചെറുത്തു നില്‍ക്കാനാകാതെ   സ്കൂളില്‍ ഹാജരായി.   

 ഞാനെന്റെ ദാസന്റെ അടുത്തേക്ക്  ഏന്തി നടന്നു ...

തമ്പുരാന്റെ തുറിച്ചു നോട്ടം വക വെക്കാതെ...അഞ്ച് എ യില്‍ ചെന്ന് ,അന്തം വിട്ടിരിക്കുന്ന പിടുങ്ങാചികളുടെ ഇടയിലൂടെ ദാസന്റെ അടുത്തെത്തി ഞാന്‍ പറഞ്ഞു ...'ഭവാന്‍ ..സംസ്കൃതം... സ്വാഹ!'
                                                                               (തുടരും.. )