Thursday 27 October 2011

ജാഗ്രത!

ജീവിതം ജെ ജെ ആന്റണി ബാലരമയില്‍ എഴുതുന്ന പോലെ 'ചുരുളഴിയാത്ത രഹസ്യമായിരിക്കുന്ന' സമയത്തിങ്കല്‍ ഞാനിന്ന് മാധ്യമം ആഴ്ചപതിപ്പിന്റെ ഓഫീസില്‍ പോയി പി.കെ പാറകടവ് ദ്ദേഹത്തിന്റെ  കൈയ്യില്‍ എന്റെ 'അരുന്ധതിയെ'  ദദ്രമായി ഏല്പിച് മടങ്ങുകയുണ്ടായി . നല്ല സഹൃദയനായ മനുഷ്യന്‍ , വായിച്ചു നോക്കാം , നല്ലതാണേല്‍ പ്രസിദ്ധീകരിക്കാം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു വിട്ടു. അദ്ദേഹം 'അരുന്ധതിയെ' മേശയുടെ ഇടത്തെ മൂലയിലെ കടലാസ്സുകുന്നിലേയ്ക്ക്  എടുത്തു വച്ചു. അവള്‍ വല്ല 'രക്തം കുടിക്കുന്ന കാട്ടാളന്‍' ന്റെയോ മറ്റോ ഒപ്പമായിരിക്കുമോ?,ഹാര്‍ക്കറിയാം? . ഞാന്‍ സാവധാനം തിരിച്ചിറങ്ങി നടന്നു,എന്തെങ്കിലുമാവട്ടെ , കാലം ഉരുളട്ടെ ,ഭൂമി തിരിയട്ടെ, അരുന്ധതി കാട്ടാളന്റെ കൂടെ സുന്ദരമായി കിടന്നുറങ്ങട്ടെ.. 
അപ്പൊ പറഞ്ഞ് നിര്‍ത്തിയത് ?, ങ്ഹാ.. അങ്ങനെ അങ്ങനെ ഞാന്‍ സകമാന കുരുത്തകേടുകളും  അങ്ങനെ സുന്ദരമായി നടപ്പിലാക്കികൊണ്ടിരിക്കുകയായിരുന്ന സമയം , ആയിടക്ക് വല്ലാത്തൊരു പണി കാണിച്ചു  പോയി . ഞങ്ങളുടെ വീടിന്റെ അടുത്തൊരു നമ്പൂതിരി കുടുംബം ഉണ്ടായിരുന്നു . ഞാന്‍ തരം കിട്ടുമ്പോഴൊക്കെ അവിടേക്ക് വിസിറ്റ് നടത്താറുമുണ്ടായിരുന്നു . ഒരു ദിവസം ഒരു കഷ്ണം വറുത്ത ഉണക്കസ്രാവും കൊണ്ട് ഞാന്‍  അവിടേക്ക് ചെന്നു. അവരാദ്യം വിചാരിച്ചത്  ചേന വറുത്തതാണെന്നാണ് . എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക്  സങ്കതി പന്തിയല്ലെന്ന്  മനസ്സിലായി . അവര് മെല്ലെ എന്നെ വീട്ടിലേക്ക് ഓടിച്ചു വിട്ടു . ഇതെല്ലാരും അറിഞ്ഞതോടെ വീട്ടുകാര്‍ക്കാകെ നാണക്കേടായി . ചെക്കനെ ഇങ്ങനെ വെചോണ്ടിരുന്ന പറ്റില്യ എവ്ടെലും കൊണ്ടാക്കണം എന്ന് പൊതു ജനം വലിയ വായില്‍ ആവശ്യമുന്നയിക്കാന്‍ തുടങ്ങി  . അങ്ങനെ ആ കുരുന്നു പ്രായത്തില്‍ എന്നെ എല്കെജി യില്‍ ചേര്‍ക്കാനുള്ള ഗൂഢാലോചനകള്‍  നടക്കാന്‍ തുടങ്ങി . അങ്ങനെ ഒരു ദിവസം അച്ഛനെന്നെ മെല്ലെ ഒട്ടേറെ മഹാന്മാരെ വാര്ത്തെടുതിട്ടുള്ള ഒരു എല്കെജി സ്കൂളില്‍ ചേര്‍ക്കാനായി കൊണ്ടുപോയി. ക്ലാസിലിരുത്തി അച്ഛന്‍ ദാ പുറത്ത്ണ്ട് ട്ടാ എന്നും പറഞ്ഞു പുറത്തേക്ക് നടന്നു. ഞാന്‍ അവിടെ അന്തം വിട്ടിരിപ്പായി. അവിടെ പിള്ളേരെല്ലാം കുതിരപ്പുറത്തും നിലത്തും നടന്നും കിടന്നും തലകുത്തി നിന്നുമൊക്കെ സുന്ദരമായി കളിക്കുന്നു. എനിക്ക് എവിടെയാണെന്നതിനെ കുറിച്ചോ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചോ ഒരു രൂപവുമില്ലാതെയായി. ഞാന്‍ അലറി കരയാന്‍ തുടങ്ങി . ആരെക്കെയോ വന്നു ആശ്വസിപ്പിച്ചു,ഞാന്‍ കരച്ചില്‍ തുടങ്ങിയതോടെ വേറെയും കുറെയെണ്ണം  വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി . അവസാനം സന്ധി സംഭാഷണത്തിനായി അവരൊരു ഉന്നതതല യോഗം വിളിച്ചു കൂട്ടി.  . സന്ധി ചര്‍ച്ചയുടെ ഫലമായി അച്ഛന്‍ വന്നു. . ഇങ്ങനെയാണേല്‍ കൊച്ചിനെ ഞങ്ങളെങ്ങനെ ഇവിടിരുത്തുമെന്നു ദയനീയതയോടെ അവര് ചോദിക്കുകയുണ്ടായി . അച്ഛന്‍ മെല്ലെ എന്റെയടുത്തു വന്നു 'അച്ഛന്റെ ചക്കരകുട്ടനല്ലേ ,ബഹളം കൂട്ടാതെ ഇവിടിരിക്യോ?' എന്ന് ചോദിച്ചു .'അച്ഛന്‍ ഇവിടിരിക്കാണേല്‍ ഞാനും ഇരിക്കാം 'എന്ന് ഞാന്‍ പറഞ്ഞു .
ആ   പ്രായോഗിക നിര്‍ദേശത്തോട് അച്ഛന് സാങ്കേതികമായി യോജിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ അവിടെ നിന്നും മെല്ലെ വീട്ടിലേക്ക് നയിക്കപ്പെട്ടു. അങ്ങനെ ഞാന്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ വീട്ടിലേക്ക് തിരിച്ചെത്തി .
കഥ പറഞ്ഞു സമയം പോയതറിഞ്ഞില്ല ,നാളേക്ക് അമ്മായിയമ്മ പ്രൊഫസര്‍മാര് ഒരുപാട് പണി തന്നിട്ടുണ്ട്... അപ്പൊ രാത്രി യാത്രയില്ല... ശാന്ത സുന്ദര ലോകമേ...ശുഭരാത്രി!‍